SEARCH


Kannur Mavilayi Mundayod Sree Koodan Gurukkanmmar Kavu (മാവിലായി മുണ്ടയോട്‌ ശ്രീ കൂടന്‍ ഗുരുക്കന്‍മാർക്കാവ്‌)

Course Image
കാവ് വിവരണം/ABOUT KAVU


Every Year Kumbham 13,14,15 (February 25-27
കണ്ണൂർ ജില്ലയിലെ മാവിലായി മുണ്ടയോട്‌ എന്ന ഗ്രാമത്തിലാണ്‌ അത്യുത്തര കേരളത്തിലെ അതിപ്രശസ്‌തമായ കാവുകളിലൊന്നായ കൂടന്‍ഗുരുക്കന്‍മാർ കാവ്‌ സ്ഥിതി ചെയ്യുന്നത്‌. നാഗാരാധനയുടെ പേരില്‍ പ്രസിദ്ധമായ ഗുരുക്കന്‍മാർ കാവിൽ കൂടൻ ഗുരുനാഥൻ്റേയും രണ്ടു കാരണവൻമാരുടേയും ഗുരുനാഥൻ്റെ ഉപാസനാമൂർത്തികളായ ഭൈരവാദി പഞ്ചമുർത്തികളുടേയും ഊർപ്പഴശ്ശി ദൈവത്താറുടേയും തെയ്യക്കോലം എല്ലാ വർഷവും കുംഭം 13,14,15 എന്നീ തീയതികളിൽ കെട്ടിയാടിക്കുന്നു.
നൂറുകണക്കിനു വർഷങ്ങള്‍ക്ക്‌ മുന്നേ സംഘടനയും സംഘബലവുമില്ലാത്ത കാലത്ത്‌ ഭരണാധികാരികളുടേയും പുരോഹിതവർഗത്തിന്റേയും പിന്‍ബലത്തില്‍ സവർണമേധാവിത്തം ദുരാചാരായുധങ്ങളുമായി ഭൂരിപക്ഷ സമുദായങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍ അതിനെതിരെ ഏകാകിയായി പൊരുതി ജയിച്ച കൂടന്‍ രയരന്‍ എന്ന യുഗപ്രഭാവനായ വിപ്ലവകാരിയുടെ സ്‌മരണകള്‍ പേറുന്നതാണ്‌ ഗുരുക്കന്‍മാർക്കാവിൻ്റേയും കൂടൻ ഗുരുനാഥൻ തെയ്യത്തിൻ്റേയും ഐതീഹ്യം
മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കും പരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍. ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌ പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌ വരുമെന്നും പറഞ്ഞ്‌ അദ്ദേഹം യാത്രയായി. കുഞ്ഞ്‌ ജനിച്ച്‌ അമ്മാവന്‍മാരുടെ സംരക്ഷണയില്‍ വളർന്നു. വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ്‌ തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി. കളരിയിലും അസ്‌ത്രവിദ്യയിലും ബിക്കൊല്ല ഗുരുക്കളുടെ നേതൃത്വത്തില്‍ ഉപരിപഠനം നടത്തി.വൈദ്യം, ജ്യോതിഷം എന്നീ ശാസ്‌ത്രങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ രയരന്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചു. ഇന്ദ്രജാലം, മഹേന്ദ്രജാലം, പാഷാണംപത്ത്‌ എന്നീ അതിനിഗൂഡശാസ്‌ത്രങ്ങളും മാന്ത്രിക വിദ്യകളും പരിപ്പന്‍കടവത്ത്‌ സമ്പ്രദായങ്ങളുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ സ്വായത്തമാക്കി. ഇന്നത്തെ പാവന്നൂർകടവില്‍ നിന്നു കുറച്ച്‌ കിഴക്ക്‌ മാറി പരിപ്പന്‍കടവ്‌ സമ്പ്രദായങ്ങളുടെ ആരൂഡം ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ഭൈരവാദി പഞ്ചമൂർത്തികളെ ഉപാസിച്ച്‌ അത്‌ഭുത സിദ്ധികള്‍ സ്വന്തമാക്കിയ രയരന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്നു. എന്നാല്‍ നൈസർഗികതയ്‌ക്കു നിരക്കാത്ത ഉച്ചനീചത്ത്വവും അയിത്തവും തീണ്ടലുമൊന്നും അംഗീകരിക്കാന്‍ ആ യുവാവ്‌ ഒരിക്കലും തയ്യാറായില്ല.അറിവും കഴിവും ആദരണീയമാണ്‌ ഏതെങ്കിലും തരത്തിലുള്ള ഉച്ചനിചത്വം സാമാന്യനീതിയെ അവഹേളിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അത്തരം സാമൂഹ്യ അനാചാരങ്ങൾക്കെതിരെ രയരന്‍ ഉറച്ച നിലപാടെടുത്തു.തീയ സമുദായത്തില്‍ ജനിച്ച രയരനു തന്റെ സമുദായത്തിലെ അഞ്ചാം പത്തികളോടായിരുന്നു കടുത്ത അമർഷം തോന്നിയത്.
വളപട്ടണം കോട്ടയില്‍ വാഴുന്ന കോലത്തിരിയുടെ മുമ്പാകെ രയരനെകുറിച്ചുള്ള പരാതികളുടെ പ്രവാഹമായിരുന്നു. രയരനെ അവസാനിപ്പിച്ചില്ലെങ്കില്‍ സവർണജാതിക്കാർ അപമാനിതരായി കഴിയേണ്ടിവരുമെന്ന്‌ ചിലർ രാജാവിനെ ഉണർത്തിച്ചു.രയരനെ വകവരുത്താനായി രാജാവ്‌ പദ്ധതി തയ്യാറാക്കി. ദൂതനെ അയച്ച്‌ രയരനോട്‌ രാജസന്നിധിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.മാറത്തടിച്ചുകരഞ്ഞ അമ്മയെ ആശ്വസിപ്പിച്ച്‌ രയരനും അമ്മാവന്‍മാരും ചങ്ങാതിയും(ആലേരി കണ്ണിച്ചാനകമ്പടി)വളപട്ടണത്തേക്കു പുറപ്പെട്ടു അമ്മൂപ്പറമ്പ്‌, കിഴുന്ന, ചാലാട്‌, കുന്നാവ്‌ വഴിയായിരുന്നു അന്നത്തെ യാത്ര. വഴിയിലുടനീളം രാജാവിന്റെ പരീക്ഷണങ്ങളായിരുന്നു രയരനെ കാത്തിരുന്നത്‌. എന്നാല്‍ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന്‌ രയരനും കൂട്ടരും വളപട്ടണം കോട്ടയിലെത്തി. കോട്ടയ്‌ക്കകത്തും അദ്ദേഹത്തെക്കാത്ത്‌ ചതിക്കുഴികളൊരുങ്ങിയിരുന്നു. ഏതു വിധേനയും തീയ ജാതിയില്‍പെട്ട രയരനെ അവസാനിപ്പിക്കുക എന്നതായിരുന്നു രാജാവിന്റെ പദ്ധതി. എന്നാല്‍ ഒരു പരീക്ഷണവും രയരനു പ്രതിബന്‌ധം സൃഷ്ടിച്ചില്ല.അവസാന പരീക്ഷണമെന്ന നിലയില്‍ രാജാവ്‌ രയരനോട്‌ ആവശ്യപ്പെട്ട തിങ്ങനെ “രയരാ,നമ്മുടെ കയ്യിലുണ്ടായിരുന്ന ബേക്കലം ഇപ്പോള്‍ മുഹമ്മദീയുടെ കയ്യിലാണ്‌. ബപ്പനെന്നും ബടുകനെന്നും പേരായ രണ്ടു സൈന്യത്തലവന്‍മാരും സംഘവുമാണ്‌ അത്‌ കൈയടക്കിയിരിക്കുന്നത്‌. ബേക്കലം തിരിച്ചുപിടിച്ചു തന്നാല്‍ നിനക്ക്‌ എന്തുവേണേലും തരാം. നാട്ടാല്‍ പാതി വീട്ടാല്‍ പാതി എന്തുവേണമെങ്കിലും ചോദിക്കാം.” രാജാവിന്റെ ഈ വാക്കുകള്‍ രയരന്റെ കാലഘട്ടത്തെക്കുറിച്ച്‌ സൂചന നല്‍കുന്നുണ്ട്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ഭരണകൂടം സ്ഥാപിച്ചതും മറ്റു സ്ഥലങ്ങള്‍ കീഴടക്കിയതും ഭാമിനി സുല്‍ത്താന്‍മാരാണ്‌.1347ല്‍ തുടങ്ങി 1526 അവസാനിച്ചതാണ്‌ അവരുടെ ഭരണകാലം. അവരുടെ ഭരണകാലത്തിന്റെ ആദ്യകാലത്ത്‌ 1360കളിൽ ആയിരിക്കാം ബേക്കലം അവരുടെ കൈയ്യില്‍ പെട്ടതെന്നു കരുതപ്പെടുന്നു. രാജാവിന്റെ ആവശ്യം നിറവേറ്റാന്‍ തയ്യാറായ രയരന്‍ ആവശ്യപ്പെട്ടത്‌ വളപട്ടണം കോട്ടയിലെ അയിത്തവും തീണ്ടലും ഒഴിവാക്കിത്തരണമെന്നു മാത്രമാണ്‌.തന്റെ അസാമാന്യമായ ആയുധവിദ്യകളാലും അത്‌ഭുതസിദ്ധികളാലും ഭാമിനി സൈന്യത്തെ തോൽപ്പിച്ച് രയരന്‍ ബേക്കലം തിരിച്ചു പിടിച്ചുവെന്നാണ്‌ ഐതിഹ്യം. കോട്ടയില്‍ കോലത്തിരിയുടെ കൊടിയുയർത്തി തിരിച്ചു വരുന്ന തീയയുവാവിനെ ആദരിക്കാനുള്ള ജാള്യത രാജാവിന്റെ മുഖത്ത്‌ പ്രകടമായിരുന്നു.പിന്നേയും ചില വിഘ്‌നങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും അതൊക്കെ രയരന്റെ വ്യക്‌തിപ്രഭാവത്തിനു മുന്നില്‍ വിലപോയില്ല.അവസാനം രയരന്റെ അസ്‌ത്രവിദ്യ നേരിട്ടുകാണണം എന്നാവശ്യപ്പെട്ട രാജാവിനേയും അനുചരന്‍മാരേയും സാക്ഷിയാക്കി രയരന്‍ കോട്ടയുടെ അരമതിലിന്റെ മുന്നില്‍ ചെന്നുനിന്ന്‌ തൊടുത്ത അസ്‌ത്രം കോലത്തുവയല്‍ എന്ന സ്ഥലത്ത്‌ പതിച്ചു. ആ അസ്‌ത്രം വീണ്ടെടുക്കാന്‍ പന്ത്രണ്ട്‌ നായർ പടയാളികളും പന്ത്രണ്ട്‌ കുതിരകളും പന്ത്രണ്ട്‌ ആനകളും ശ്രമിച്ചിട്ടും കഴിഞ്ഞില്ലത്രേ. രയരന്റെ കഴിവുകള്‍ക്കു മുന്നില്‍ തോല്‍വി സമ്മതിച്ച കോലത്തിരി ആവശ്യപ്പെടുന്നതെന്തും നല്‍കാന്‍ തയ്യാറായി. എന്നാല്‍ തമ്പുരാന്റെ പ്രതീക്ഷക്കപ്പുറത്തായിരുന്നു ധീരോദാത്തനായ രയരന്റെ നിലപാട്‌. “നാട്ടാല്‍ പാതിയും വേണ്ട വീട്ടാല്‍ പാതിയും വേണ്ടയെനിക്ക്, സാമ്പത്തികമായി ഒരാനുകുല്യവും വേണ്ട” വളപട്ടണം കോട്ടയില്‍ അയിത്തം ഒഴിവാക്കിയ തമ്പുരാന്‍ തന്റെ നാട്ടിലെ അയിത്തവും ഒഴിവാക്കിത്തരണമെന്നും സവർണത്തറവാടുകളില്‍ ചെന്നു അത് നേരിട്ടറിയിക്കാനുള്ള അവകാശം നല്‍കണമെന്നും അദ്ദേഹം അപേക്ഷിച്ചു. രയരന്റെ നിസ്വാർത്ഥമായ ആവശ്യം രാജാവ്‌ പൂർണ സന്തോഷത്തോടെ അംഗീകരിച്ചു. കൂടന്‍ എന്ന സ്ഥാനപ്പേരും നല്‍കി ആദരിച്ചു (ഇന്നും കൂടന്‍ ഗുരുനാഥന്റെ പിന്‍മുറക്കാർ ഈ പേരിലറിയപ്പെടുന്നു). അമ്മാവന്‍മാരെ തണ്ടയാന്‍,അണുക്കന്‍ എന്നിങ്ങനെയും വിശേഷിപ്പിച്ചു. ആലേരികണിച്ചാൻ അകമ്പടിയും പിൻമുറക്കാരും കൂടൻ കുടുംബവുമായുള്ള സൗഹൃദ ബന്ധം കാലാകാലം നിലനിർത്താനും രാജാവ് ആവശ്യപ്പെട്ടു.തന്റേയും തന്റെ മാതുലന്‍മാരുടേയും ഉപാസനാമൂർത്തികളായ പഞ്ചമൂർത്തികളുടേയും തെയ്യക്കോലങ്ങള്‍ കാലാകാലം കെട്ടിയാടാന്‍ അനുവാദം തരണമെന്ന് രയരന്‍ കോലത്തിരിയോട്‌ അപേക്ഷിച്ചു. പുലയും വാലായ്‌മയും തടസ്സമാവാതെ, തങ്ങളുടെ കുടുംബത്തിനു തെയ്യം കെട്ടിയാടിക്കാന്‍ പറ്റാത്ത കാലത്ത്‌ കോലത്തിരിയുടെ പിന്‍മുറക്കാർ ആ കടമ നിർവഹിക്കണമെന്നും കോലത്തിരിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ മാത്രമേ ഉത്‌സവം നടത്തൂ എന്നും കോലത്തിരിയില്‍ നിന്നും രയരന്‍ സമ്മതം വാങ്ങി.
കഴുവേറ്റാന്‍ വിളിപ്പിച്ച രയരനെ അത്യധികം ബഹുമാനാദരങ്ങളോടെ രാജാവ്‌ തിരിച്ചയച്ചു.വരുന്ന വഴി രയരനും കൂട്ടരും അഴീക്കോട്‌ കോട്ടുങ്ങല്‍ തറവാട്ടില്‍ താമസിച്ചതായും തറവാട്ടിലെ യുവാക്കള്‍ക്ക്‌ ചില വിദ്യകള്‍ പകർന്നു നല്‍കിയതായും കൂടന്‍ ഗുരുനാഥന്റെ തോറ്റത്തില്‍ പരാമർശിക്കുന്നുണ്ട്‌. അന്ന്‌ കൊടുംകാടായിരുന്ന അമ്മൂപ്പറമ്പിലെത്തിയപ്പോള്‍ പോരടിക്കുന്ന രണ്ടു നാഗങ്ങളെ കണ്ട രയരന്‍ തന്റെ മന്ത്ര ശക്‌തിയാല്‍ നാഗങ്ങളെ ശാന്തരാക്കി കൂടെക്കൂട്ടി കാവിന്റെ തൊട്ടടുത്തുള്ള വള്ളിക്കെട്ടില്‍ കുടിയിരുത്തിയെന്ന്‌ ഐതിഹ്യം. നാഗാരാധനയ്‌ക്കു സുപ്രസിദ്ധമാണ്‌ കൂടന്‍ഗുരുക്കന്‍മാർ കാവ്‌.എല്ലാ ആയില്യം നാളിലും കാവില്‍ നാഗപൂജ നടക്കാറുണ്ട്‌. ഗുരുക്കന്‍മാർ കാവിലെ കോമരത്തിനു തീർക്കാന്‍ കഴിയാത്ത നാഗദോഷമില്ലെന്നാണ്‌ അനുഭവസ്ഥർ പറയാറ്‌.തന്റെ 28ാം വയസ്സില്‍ കൂടന്‍ ഗുരുക്കള്‍ എരിഞ്ഞേരി മലകയറിപ്പോയി സമാധിയായത്രേ. അയിത്തവും ഉച്ചനിചത്വവും ആ ദേശത്ത്‌ തിരിച്ചു വന്നെങ്കിലും അതിനെതിരെ പട നയിച്ച കൂടന്‍ രയരനെന്ന തങ്ങളുടെ ഗുരുനാഥനെ പിന്‍തലമുറ ആദരവോടെ ഓർക്കുകയും തെയ്യക്കോലം നല്‍കി കെട്ടിയാടിക്കുകയും ചെയ്യുന്നു.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848